Tuesday 8 September 2009

സനേഹപാരകള്‍

ഏല്ലാവരുടെയും അബദ്ധങ്ങള്‍ വായിച്ചപ്പോള്‍ എന്റെ വക ഒന്നു പോസ്റ്റാം എന്നു കരുതി... എന്നു കരുതി എന്റെ ആണു എന്നു കരുതരുതെ...നാട്ടില്‍ എനിക്കു സാമാന്യം തരക്കേടില്ലാത്ത ഒരു സുഹ്രത്ത് വലയം ഉണ്ട്... ഒരോ വെക്ക്ഷനിലും നാട്ടിലെ ഈ കൂട്ടായ്മ ആണ് വീണ്ടും വീണ്ടും നാട്ടില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത്...ഈ കൂട്ടായ്മയുടെ ഞാന്‍ കാണുന്ന എറ്റവും നല്ല വശം നല്ല സോഷ്യലിസം തന്നെ ആണ്... എന്‍ ആര്‍ ഐ കളൂം,ലോറി,ആട്ടോ ഡ്രൈവന്മാരും, പാര്‍ട്ടീ പ്രവര്‍ത്തകരും എന്നു വേണ്ട സമൂഹത്തിലെ എല്ലാതുറകളിലും ഉള്ളവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്.. ഒരേ ലക്ഷ്യം.. തിരക്കു പിടിച്ച ജീവിതത്തില്‍ ഒരു അല്പം ആശ്വാസം, പിന്നെ വൈകുന്നേരങ്ങളിലെ സോമപാനം...അതിനും സോഷ്യലിസം ആണ്.. എല്ലാവര്‍ക്കും ഒരേ തുക പിരിവ്. തോര്‍ത്ത് ഇടുക എന്നാണ് കോഡ്...മിക്കവാരും എല്ലാ ദിവസത്തെ കൂടലും ഗ്രാമസായാന്ഹ്ങ്ങളേ ചിരിയുടേ ചിരിയുടേ അലമാലകള്‍ കൊണ്ട് ശബ്ദമുഖരിതമാക്കും.. പരസ്പരം പണിയുന്ന സനേഹപാരകള്‍ ആണ് ഇതിനു പ്രധാന കാരണം..
അതില്‍ ഒന്ന്..
നമ്മുടെ കഥാനായകന്‍: മുകുന്ദന്റെ കേശവന്റെ വിലാപങ്ങളില്‍ പറയുന്ന മാതിരി അമ്മ അവനെ ഓമനെ എന്നും അച്ഛന്‍ കുട്ടാന്നും സ്കൂളില്‍ ഓമനകുട്ടാന്നും ഞങ്ങള്‍ അവനെ 'ഓക്കു' എന്നു വിളിച്ചു...

നാലാം ക്ലാസില്‍ നാലാം കൊല്ലം വിദ്യാഭ്യാസം പൂര്‍ത്തിയക്കി ഓക്കൂ പ്രാക്റ്റിക്കല്‍ ലോകത്ത് കടന്നു..ഗ്രാമാന്തരീഷത്തില്‍ കിട്ടാവുന്ന എല്ലാ പണികളൂം പുള്ളി ചെയ്യും.. ഭക്ഷണം, വൈകുന്നെരം എടത്വാ ബേബി തീയെറ്റരില്‍ ഒരു സിനിമ ഇത്രയും മാത്രം മതി പുള്ളിക്ക് കൂലി... ഞങ്ങളുടെ നാട്ടിനൊപ്പം ഓക്കുവും വളര്‍ന്നു.. കൂടെ പടിച്ചിരുന്നവരെക്കെ ഓരോനിലയില്‍ ആയി ഓക്കു മാത്രം അതേപടി നിന്നു..

കുട്ടനാട്ടിലേക്ക് ഉള്ള തമിഴ്, ബംഗാളി തൊഴിലാളി കുത്തൊഴൊക്കില്‍ ഓക്കുവിന്റെ തൊഴില്‍ സാധ്യത കുറഞ്ഞപ്പോള്‍ ഓക്കുവിനെ ഒരു ആട്ടോ ഡ്രൈവറ് ആക്കി ഞങ്ങളുടേ ഗ്രാമം.. ഞങ്ങളുടേ തന്നെ ഈ കൂട്ടായ്മയിലെ ഒരു ആളുടേ വണ്ടി ഓടിക്കയാണ് പുള്ളി ഈ കഥ നടക്കുമ്പോള്‍. ഇതിനിടയില്‍ പുള്ളി വിവാഹിതന്‍ ആയി എന്നാല്‍ മുപ്പത്ത്ഞ്ച് കഴിഞിഞിട്ടും പിതാവ് ആയില്ല അതിനു ഉപകഥ വേറെ..

കുട്ടാനാട്ടില്‍ ജപ്പാന്‍ ജ്വരം, ചിക്കന്‍ ഗുനിയ തുടങ്ങിയവ തകര്‍ത്താടുന്ന സമയം..ഒരുദിവസം രാവിലെ ഓക്കു ആട്ടോയില്‍ സ്റ്റാണ്ടിലെക്കു പോകാന്‍ തയാറാകുന്നു... ചക്കുളത്ത് അമ്മക്കു ഒരു നെയ്യ്തിരി, എടത്വാ പുണ്യാളനു ഒരു മെഴുകുതിരി .. ഇത് പണ്ടേ ഉള്ള വിശ്വാസം ആണ്...ഭാര്യയോട് പറഞ്ഞു... ഏടി കൊച്ചുപെണ്ണേ... കൊതുകിനെ കൊല്ലാന്‍ കുടുംബശ്രീക്കാര്‍ തന്ന മരുന്ന് ആട്ടോ ഷെഡില്‍ ഉണ്ട് പച്ച കുപ്പിയില്‍ അത് എടുത്ത് ക്ലോസറ്റിലും സേഫ്റ്റി റ്റാങ്കിന്റെ ചുട്ടുപാടും ഒഴിക്കണം.. ക്ലോസറ്റില്‍ വെള്ളം ഒഴിക്കണം..ഇത്രയും പറഞ്ഞ് വണ്ടിയില്‍ കയറി ഓക്കു പോയി... ഭാര്യ ഉടനെ ഷെഡില്‍ ചെന്നു കുപ്പിയെടുത്ത് മുക്കാല്‍ കുപ്പി ക്ലോസറ്റില്‍ ഒഴിച്ചു ബാക്കിയുമായി വീടിന്റെ പുറകില്‍ സേഫ്റ്റി റ്റാങ്കിന്റെ അടുത്ത് പോയി..
വണ്ടിയില്‍ കയറി പോയ ഓക്കുവിനെ പ്രക്രതിയുടെ വിളിവന്നു..
വയറ്റില്‍ അറബികടല്‍ ഇളകിവരുന്നു... ഉടനെ തിരിച്ച് വീട്ടിലെക്ക്... വണ്ടിവന്ന സ്വരം കേട്ട് ഭാര്യ വന്നപ്പോള്‍ പുള്ളി റ്റോയിലറ്റില്‍ കയറി വാതില്‍ അടച്ചു...
ഭാര്യ പറഞ്ഞു വെള്ളം.....
ഉടനെ മറുപടി ഉടന്‍ അവിടെ വാതിക്കല്‍ വെച്ചെക്കു...ഞാന്‍ ഏടുത്ത് കൊള്ളാം..
ആ സമയം അണ്ടര്‍ വെയറില്‍ ചരടില്‍ വീണ സമസ്യയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുവാരുന്ന ഓക്കുവിന്റെ ആത്മഗതം അവനറിയാതെ പുറത്ത് ചാടി...
എന്റ് പുണ്യാളാ..... ഇവ്ടെയും പരീക്ഷണമോ?..
അധികം പരീഷിക്കാതെ പുണ്യാളന്‍ കെട്ട് അഴിച്ചു കൊടുത്തു. ഓക്കു ആശ്വാസപൂര്വ്വം താഴെക്ക് ഇരുന്നു...
പിന്നെ ചെവിക്കിടയില്‍ നിന്നു പാതികെട്ട ദിനേശ് ബീഡിയെടുത്ത് ചുണ്ടില്‍ വെച്ചു തീപട്ടി ഉരച്ച് കത്തിച്ചു, ബീഡിക്ക് തീകൊടുത്തു... കത്തുന്ന തീപട്ടികൊള്ളി നേരെ ക്ലോസറ്റില്‍.
...ടമാര്‍......
....എന്റെ അമ്മേ......
( ഈ രണ്ട് ശബ്ദങ്ങള്‍ മാത്രമെ റ്റോയിലറ്റില്‍ നിന്ന് കേട്ടു എന്നു പിന്നീട് കൊച്ച്പെണ്ണ് സാക്ഷ്യ പെടുത്തി)‍കരിഞ്ഞ് പുറത്ത് ഇറങ്ങിയ ഓക്കു ആദ്യം ചോദിച്ചത്.. എടീ... എതു കുപ്പിയാ എടുത്ത് ഒഴിച്ചെ....
ഭാര്യ; നീലക്കുപ്പി..
ഓക്കു: എടി ... മറ്റവളേ... നീലക്കുപ്പിയില്‍ ഊറ്റിവെച്ചിരുന്ന പെട്രോള്‍ അല്ലെ.. എടി മഹാപാപി എന്റെ ത്രിക്കൊടിത്താനം വരെ കരിഞ്ഞു പൊയല്ലൊ...
എന്നാല്‍ ഇതില്‍ എല്ലാത്തിലും വലിയ കോമഡി ഡ്രൈവിങ് സീറ്റില്‍ ഇരിക്കയും നില്‍ക്കുകയും അല്ലാത്ത കണ്ടീഷനില്‍ സ്വന്തം ബാക്ക് ആട്ടോക്ക് വെളിയിലേക്ക് ഇട്ട് ( ആ പൊസിഷന്‍ ഓര്‍ത്താല്‍തന്നെ എന്നിക്ക് ചിരി വരും-- മഴത്തുള്ളിക്കിലുക്കത്തില്‍ സലീം കുമാറിനെ നടപ്പ് ഓര്‍ക്കുക) ഓക്കു വണ്ടി ഓടിച്ചപ്പൊള്‍ ആണ് എന്ന് നാട്ടുകാറ് സാക്ഷ്യപെടുത്തുന്നു..

Tuesday 4 August 2009

സതീശന്‍

എന്റെ പേര് സതീശന്‍

സ്നേഹിതരെ, ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു.

എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.

ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.

ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം.

കരിമണല്‍ ( കവിതയാണോ?)

കറുത്ത മണ്ണില്‍ കനകം തേടിയെത്തുന്ന
കഴുകന്‍റെ ചിറകടികള്‍ ഉയരുമ്പോള്‍ കാവലിരിക്കുന്നു ഞങ്ങള്‍ കരളുരുക്കുന്നാധിയോടെ കണ്ണിലെരിയുന്നഗ്നിയോടെ ...

മണ്ണിനും പെണ്ണിനും ഗുണമൊന്നുന്നു ചൊല്ലി
മണ്ണിനായി പെണ്ണ്നെയും പെണ്ണിനായി മണ്ണേയും മാറ്റകച്ചവടംനടത്തുവരെങ്ങനെയറിഞ്ഞീടും
മണ്ണിനെ മണ്ണായും പെണ്ണിനെ പെണ്ണായും

ധനത്തിനായി ജനനിയെ വില്‍ക്കാന്‍ മടിക്കത്തോരിവ്ര്‍ക്ക്
ധരണിയേ വില്‍ക്കാതിരിക്കാനാകുമോ ...
ദാനമായി കിട്ടിയോരാ പീഠം കൊണ്ടവര്‍
ധനം നേടുന്നു ഹര്‍മ്യങ്ങള്‍ ഉയര്‍ത്തുന്നു

പണ്ട്ര്‍ദ്ധബോധത്തില്‍ പൂര്‍വികര്‍ ചെയ്തു പോയരാബദ്ധങ്ങള്‍

ഇന്ന് സുബോധത്തില്‍ ചെയ്തീടുന്നിവര്‍ ഏറിയബദ്ധങ്ങള്‍ ‍

കടല് കടന്നെത്തിയ കാട്ടളരെറക്കടത്തി വിഭങ്ങളെ ന്നാലും

കടത്താനായില്ലലോ തിരുവാതിര ഞാറ്റുവേലകള്‍ ഭാഗ്യമേ ഭാഗ്യം ..


മടക്ക യാത്ര(ചെറുകഥ)

സൗദി അറേബ്യയില്‍ നിന്ന് പുറത്തിറങ്ങുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ 2005 നവംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് ....

നീണ്ട ചൂളം വിളിയോടെ തീവണ്ടി മെല്ലെ ചലിച്ചു തുടങ്ങി. പ്ലാറ്റഫോമില്‍‌ യാത്രയാക്കാന്‍ വന്നവരുടെയും സ്വീകരിക്കാന്‍ വന്നവരുടെയും തിരക്ക്.വേര്‍‌പാടിന്‍റെ വേദനകള്‍, പരാതികള്‍, പരിഭവങ്ങള്‍. സമാഗമത്തിന്‍റെ മാധുര്യം നുണയുന്നവര്‍...

അയാള്‍ തീവണ്ടിയുടെ വാതിലില്‍ ചാരിനിന്ന് പുറത്തെ വികാരപ്രകടങ്ങള്‍ നിര്‍വ്വികാരതയോടെ നോക്കിനിന്നു. അകന്നു പോകുന്ന സ്റ്റേഷനെ നോക്കി മറ്റുള്ളവര്‍ക്കൊപ്പ്ം അയാളും യാന്ത്രികമായി കൈവീശി. തനിക്കു യാത്രാ മംഗളങ്ങള്‍‌ നേരാന്‍ ആരുമില്ലായിരുന്നു എന്ന തിരിച്ചറിവ് അയാളില്‍ ഒരു വികാരവും സൃഷ്ടിച്ചില്ല. ഈ രീതിയില്‍ ഒരു യാത്ര അയാളുടെ സ്വപ്നങ്ങളിലില്ലായിരുന്നുവല്ലോ. അയാള്‍ തിരികെ നടന്ന് സ്വന്തം ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു. പുറകിലേക്കു ചാഞ്ഞുകിടന്ന് കണ്ണുകള്‍‌ അടച്ചു. തീവണ്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനെതിരെ അയാളുടെ ചിന്തകള്‍‌ പിന്നോട്ട് ചലിച്ചു.

അയാള്‍ കൌമാരം കടക്കാത്ത പ്രായത്തില്‍ ഒരു ഭാഗ്യാന്വേഷിയായി മഹാനഗരത്തിലക്കു യാത്രക്ക് ഒരുങ്ങി ആ സ്റ്റേഷനില്‍ നിന്നതാണ്.സ്നഹവും വാല്‍സല്യവും നിറഞ്ഞ ഒരുപാട് മുഖങ്ങള്‍ ചുറ്റുമുണ്ടായിരുന്നു. ഉപദേശങ്ങള്‍, ഓര്‍മ്മപ്പെടുത്തലുകള്‍ അങ്ങനെയും ചിലര്‍‌..

പ്രായമായ മാതാപിതാക്കളുടെ മുഖത്ത് ആശ്വാസത്തി‍ന്‍റെ സ്ഫുരണങ്ങളും മുതിര്‍ന്ന സഹോദരിമാരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കങ്ങളും അയാള്‍ കണ്ടു. കരിവണ്ടി പുക പിന്നിലെ കാഴ്ചകള്‍ മറക്കുവോളം തന്നെ നോക്കി നില്‍ക്കുന്ന തന്‍റെ കുടുംബത്തെ അയാള്‍കണ്ടിരുന്നു..

മഹാനഗരത്തിന്‍റെ തെരുവീഥികളില്‍ അയാള്‍ അലഞ്ഞു നടന്നു. ജീവിതത്തിന്‍റെ
നാടകവേദിയില്‍ പലപല വേഷങ്ങള്‍ കെട്ടിയാടി. ആയിരക്കണക്കിന് ഭാഗ്യാന്വേഷികള്‍ക്കു അഭയം നല്‍കിയ മഹാനഗരം അയാളെയും കൈവെടിഞ്ഞില്ല. അയാളും അറബിപൊന്നിന്‍റെയും ആയിരത്തൊന്നു രാവുകളുടെയും നാട്ടിലെത്തി. കഥകളിലെ അന്തരീക്ഷമായിരുന്നില്ല അയാളെ സ്വാഗതം ചെയ്തത്. തലക്കു മുകളില്‍ എരിയുന്ന സൂര്യനു കീഴില്‍ മനസ്സിലെരിയുന്ന അഗ്നികുടീരവുമായി ഒട്ടകക്കുട്ടത്തോടൊപ്പം മരുഭൂമിയില്‍ അയാള്‍ ജീവിതം എരിച്ചപ്പോള്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാട്ടില്‍ അയാളുടെ കുടിലിന്‍റെ സ്ഥാനത്തു കോണ്‍ക്രീറ്റ് മാളികയായി. സഹോദരിമാര്‍ക്കായി ഭര്‍ത്താക്കന്മാരെ നല്ല വില കൊടുത്ത് വാങ്ങി. അയാള്‍ വീടിന്‍റെ ചുമരുകളില്‍ വെണ്ണക്കല്‍ പാകിയപ്പോള്‍ കാലം അയാളുടെ തലയില്‍ വെള്ളിനൂലുകള്‍ പാകി.

ജീവിക്കാന്‍ മറന്നു പോയവന്‍ എന്നു കൂട്ടുകാര്‍ കളിയാക്കിയപ്പൊള്‍, നാട്ടിലെ ആവശ്യങ്ങളുടെ നിര വര്‍ധിച്ചു വന്നപ്പോള്‍ പ്രവാസജീവിതം മതിയാക്കാന്‍ അയാള്‍ തീരുമാനിച്ചു.

കാലത്തിന്‍റെ കുസൃതികള്‍ തന്റെ ഗ്രാമത്തിനു എല്‍‌പ്പിച്ച പാടുകള്‍ കണ്ട് വ്രണിതചിത്തനായി നിന്ന അയാളുടെ മേല്‍ ഒരു അശനിപാതം പോലെ മാതാപിതാക്കളുടെ വാക്കുകള്‍
" വയസ്സാം കാലത്ത് ഞങ്ങക്കിറ്റ് വെള്ളം തരാന്‍ ഊരുചുറ്റി നടക്കുന്ന നിനക്കാവുമോ" അതു കൊണ്ട് കുടംബ സ്വത്തായ വീടും പുരയിടവും ഇളയ സഹോദരിക്കു നല്‍കിയ കാര്യം അതിലാഘവത്തോടെ അവരറിയിച്ചു. അയാള്‍ക്കു ചുറ്റിലും അപരിചിതമുഖങ്ങളായിരുന്നു. തിരിച്ചറിയാന്‍ വെറുതെ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടു. വീണ്ടും ഒരു പ്രവാസത്തിന്റെ ശംഖൊലി മുഴങ്ങുന്നതായി അയാള്‍ക്ക് തോന്നി. മറ്റ് ഒരു മഹായാനത്തിനായി അയാള്‍ ചുവടുകള്‍ വെച്ചു. പിന്നിട്ട വഴികള്‍ ‍ കണ്ണീര്‍ പാടകളിലില്‍‌ മറഞ്ഞിരുന്നു.

മഹാനഗരത്തിലേക്കുള്ള ഭാഗ്യാന്വേഷികളെയും കൊണ്ട് തീവണ്ടി മുന്നോട്ട് കുതിക്കയായിരുന്നു...